Home Archived News
PDF Print E-mail
Saturday, 23 January 2010 04:34

തൃക്കുന്നത്ത്‌ സെമിനാരി ചാപ്പലിൽ ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധന തുടങ്ങി

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പളളി ഓര്‍മ്മപ്പെരുന്നാള്‍ ആരാധനയ്‌ക്കുവേണ്ടി രണ്ടു ദിവസത്തേക്ക്‌ തുറന്നു . ഹൈക്കോടതി ഉത്തരവു പ്രകാരമാണ്‌ നടപടി. ഇന്നലെ രാത്രി 11-ന്‌ കലക്‌ടറുടെ നേതൃത്വത്തില്‍ പളളി തുറന്നു.ഇന്നു രാവിലെ ഏഴൂ മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്കു പള്ളിയില്‍ പ്രാര്‍ത്ഥന നടത്താം. രാവിലെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദീമോസ്‌ പ്രഥമന്‍ ബാവ, ശ്രേഷ്ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തി.11.45-ന്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പിതാക്കന്മാര്‍ പള്ളിയില്‍ ധൂപ പ്രാര്‍ത്ഥന നടത്തും.

ഇന്ന്‌ ഉച്ചയ്‌ക്ക് ഒന്നു മുതല്‍ യാക്കോബായ വിഭാഗത്തിന്‌ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്ക് അവസരം ലഭിക്കും.ഇന്നും നാളെയും ഇരുവിഭാഗക്കാര്‍ക്കും ആരാധന നടത്താമെന്ന്‌ ജസ്‌റ്റിസ്‌ ഫാറൂണ്‍ അല്‍ റഷീദ്‌ വിധിയില്‍ വ്യക്‌തമാക്കിയിരുന്നു. പെരുന്നാള്‍ നടത്തിപ്പ്‌ നിരീക്ഷിക്കാന്‍ അഭിഭാഷക കമ്മിഷന്‍ അഡ്വ. ശ്രീലാല്‍ വാര്യര്‍ പള്ളിയിലെത്തിയിട്ടുണ്ട്‌ .ഇരുവിഭാഗങ്ങളുടെയും ചെറു സംഘങ്ങളായി പളളിയില്‍ പ്രവേശിക്കാം. 10 മിനിറ്റ്‌ പ്രാര്‍ത്ഥനയ്‌ക്കു അനുവദിക്കും. നാളെ വൈകിട്ട്‌ പള്ളി അടയ്‌ക്കും . പള്ളിയുടെ സുരക്ഷയ്‌ക്കായി 800 അംഗ പോലീസ്‌ സേന സ്‌ഥലത്തുണ്ട്‌ .